Special News
പോർച്ചുഗൽ യൂറോപ്പിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ഒരു ചെറിയ രാജ്യമാണ്. ഒരു വശത്ത് അറ്റ്ലാന്റിക് സമുദ്രം. മറ്റൊരു വശത്ത് യൂറോപ്യൻ ഭൂഖണ്ഡം. പോർച്ചുഗലിന്റെ തലസ്ഥാനമാണ് ലിസ്ബൺ.
ചരിത്രത്തിലും കടലുമായി ബന്ധപ്പെട്ട യാത്രകളിലും ലിസ്ബണിനു വലിയ പങ്കുണ്ട്. ഇന്ത്യയുമായി പോർച്ചുഗലിനുള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ഞാൻ ഇന്നു ലിസ്ബണിൽ ഒരു ഇന്ത്യൻ വിദ്യാർഥിയായി പഠിക്കുകയും ജീവിക്കുകയും ചെയ്യുന്നു.
പക്ഷേ, ഇവിടെ ജീവിക്കുമ്പോൾ ഇന്ത്യ-പോർച്ചുഗൽ ബന്ധം വെറും ചരിത്രപുസ്തകത്തിലെ വിഷയം മാത്രമല്ലെന്നു തിരിച്ചറിയുന്നു.
ദിനചര്യയും നഗരവും
എന്റെ ദിവസങ്ങൾ ക്ലാസ്, ലൈബ്രറി, വായന എന്നിവയോടെയാണ് കടന്നുപോകുന്നത്. പക്ഷേ, ക്ലാസ് കഴിഞ്ഞാൽ ഞാൻ പലപ്പോഴും ലിസ്ബണിലെ തെരുവീഥികളിലൂടെ നടക്കും.
ഈ നഗരം വലിയ കെട്ടിടങ്ങളാൽ ശ്രദ്ധ പിടിച്ചുപറ്റുന്നില്ല. പകരം പഴയ വീടുകളും കയറ്റമുള്ള റോഡുകളും ചെറിയ കഫേകളും ആളുകളുടെ ശാന്തമായ ജീവിതവുമാണ് എവിടെയും.
ലിസ്ബണിൽ നടക്കുമ്പോൾ ഒറ്റ കാര്യം നാം തിരിച്ചറിയും, ഇവിടെ ആളുകൾക്കു തിരക്കില്ല. ജീവിതം സാധാരണയാണ്.
തെരുവിലെ സംഭാഷണങ്ങൾ
ലിസ്ബണിൽ ആളുകൾ അധികം സംസാരിക്കാറില്ല. പക്ഷേ, സംസാരിച്ചാൽ അതു ലളിതവും. കടയിൽ കയറുമ്പോൾ, കഫേയിൽ ഇരിക്കുമ്പോൾ, ബസിൽ കയറുമ്പോൾ പലരും ചോദിക്കും: Where are you from? ഞാൻ "India'' എന്ന് പറഞ്ഞാൽ അവരുടെ അടുത്ത ചോദ്യം പതിവാണ്: "Goa or Kerala'' ഇത് എനിക്ക് ആദ്യം അൽപ്പം അദ്ഭുതമായിരുന്നു.
പലരും പറയുന്നു: "ഞങ്ങളുടെ കുടുംബത്തിൽനിന്നു ഗോവയിൽ പോയിട്ടുണ്ട്.അതോടൊപ്പം ഇന്ത്യയെക്കുറിച്ചു ഞങ്ങൾ പഠിച്ചിട്ടുണ്ട്.'' ഇത് വെറും ഔപചാരിക സംഭാഷണമല്ല. ഇത് ഒരു പഴയ ബന്ധത്തിന്റെ ഓർമയാണ്.
ഗാമയുടെ തുടക്കം
ലിസ്ബണിലെ ബെലേം പ്രദേശത്തു നടക്കുമ്പോൾ കടലിനഭിമുഖമായി നിൽക്കുന്ന സ്മാരകങ്ങൾ കാണാം. ഇവിടെനിന്നാണ് 1497 ജൂലൈ എട്ടിന് വാസ്കോഡ ഗാമ ലിസ്ബണിൽനിന്ന് ഇന്ത്യയിലേക്കുള്ള കടൽയാത്ര ആരംഭിച്ചത്.
ഏകദേശം പത്തു മാസത്തെ യാത്രയ്ക്കുശേഷം 1498 മേയ് 20ന് അദ്ദേഹം എത്തിയത് കേരളത്തിലെ കോഴിക്കോട് ആയിരുന്നു. ഇത് ഒരു തീയതി മാത്രമല്ല. ഇത് ഇന്ത്യയുടെയും യൂറോപ്പിന്റെയും ബന്ധത്തിൽ വലിയ മാറ്റം കൊണ്ടുവന്ന ഒരു സംഭവമാണ്.
പലപ്പോഴും ചരിത്രം ലളിതമായി പറയാറുണ്ട്, "യൂറോപ്യന്മാർ വന്നപ്പോൾ ഇന്ത്യ തുറന്നു''എന്ന്. പക്ഷേ, സത്യം അങ്ങനെയല്ല. വാസ്കോഡ ഗാമ എത്തുന്നതിനും നൂറ്റാണ്ടുകൾക്കു മുൻപേ കോഴിക്കോട് അന്താരാഷ്ട്ര വ്യാപാരകേന്ദ്രമായിരുന്നു.
അറബികളും ചൈനക്കാരും മറ്റ് വ്യാപാരികളും ഇവിടെ എത്തിക്കൊണ്ടിരുന്നു. ഇന്ത്യ ലോകത്തെ കണ്ടത് യൂറോപ്യന്മാർ വന്ന ശേഷമല്ല. ഇന്ത്യ അതിനും മുൻപേ ലോകത്തിന്റെ ഭാഗമായിരുന്നു. ഇത് ഒരു പ്രധാന ചരിത്ര സത്യം ആണ്, പലർക്കും അത്ര അറിയാത്തത്.
Special News
വയനാട്ടില്‍ ആദ്യമായി കുറിത്തലയന്‍ വാത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ് ലൈഫ് ബയോളജി, സോഷ്യല്‍ ഫോറസ്ട്രി വയനാട്, വയനാട് ബേഡേഴ്സ് എന്നിവ സംയുക്തമായി നടത്തിയ നീര്‍പ്പക്ഷി സര്‍വേയിലാണ് കബനി തീരത്തെ കൊളവള്ളിയില്‍ കുറിത്തലയന്‍ വാത്തിനെ കണ്ടത്.
ലോകത്തിലെ ഉയരം കൂടിയ മലനിരയായ ഹിമാലയത്തിനുമുകളിലൂടെ പറന്ന് ദേശാടനം നടത്തുന്ന പക്ഷിയാണ് കുറിത്തലയന്‍ വാത്ത്. ടിബറ്റന്‍ പീഠഭൂമിയിലാണ് ഇവ സാധാരണ കൂടുണ്ടാക്കുന്നത്.
തണുപ്പുകാലത്ത് ഹിമാലയം താണ്ടി തെക്കന്‍ ഏഷ്യയില്‍ ചേക്കേറുന്ന ഇവ ഇന്ത്യയുടെ തെക്കേ അറ്റം വരെ എത്തുന്നുണ്ട്. ഓക്സിജന്‍ കുറഞ്ഞ ഉയരത്തില്‍ പറക്കുന്ന ഈ പക്ഷി ജീവലോകത്തെ അദ്ഭുതമാണെന്ന് ഹ്യൂം സെന്റര്‍ ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ് പറഞ്ഞു.
വയനാട്ടിലെ പനമരം, വള്ളിയൂര്‍ക്കാവ്, ആറാട്ടുതറ, കാരാപ്പുഴ, നെല്ലറച്ചാല്‍, ചേകാടി, കൊളവള്ളി, ബാണാസുര ഡാം, വയനാട് വന്യജീവി സങ്കേതത്തിലെ ഗോളൂര്, അമ്മവയല്‍ നിര്‍ത്തടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ.
Special News
കേരളത്തിലെ ജൂത വനിതകളുടെ സംഗീത പാരമ്പര്യം വിളിച്ചോതി കാര്‍കുഴലി പാട്ടുകള്‍. മധ്യകേരളത്തില്‍ വാമൊഴിയായി പ്രചരിച്ചിരുന്ന ജൂതപ്പാട്ടുകളുടെ ശേഖരം പരേതനായ പ്രഫ. സ്കറിയ സക്കറിയയാണ് കാര്‍ക്കുഴലി എന്ന പേരില്‍ സമാഹരിച്ചത്.
അന്താരാഷ്ട്ര സ്പൈസ് റൂട്ട് കോണ്‍ഫറന്‍സിലാണ് ഗായിക രശ്മി സതീഷ് കാര്‍കുഴലി പാട്ടുകളുടെ സംഗീതാവിഷ്കാരം അവതരിപ്പിച്ചു. സമാഹാരത്തിന്റെ പുസ്തകരൂപം പറവൂര്‍ നഗരസഭാ അധ്യക്ഷന്‍ രമേശ് കുറുപ്പ് ചടങ്ങ് പ്രകാശനം ചെയ്തു.
ബ്രിട്ടനിലെ ഗ്ലാസ്ഗോ സര്‍വകലാശാലയില്‍ നിന്നുള്ള ഡോ. ഓഫിറ ഗംലിയേല്‍, മുസിരിസ് പ്രോജക്ട്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ വി. ഷാരോണ്‍, അന്താരാഷ്ട്ര സ്പൈസ് റൂട്ട് കോണ്‍ഫറന്‍സ് അക്കാദമിക് കണ്‍സള്‍ട്ടന്റ് പ്രഫ. എം.എച്ച്. ഇല്യാസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ജൂത സംഗീത പാരമ്പര്യത്തെ കുറിച്ച് ആധികാരിക പഠനം നടത്തിയ ഡോ. ഓഫിറ, ഇതിന്റെ ചരിത്രപരമായ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കേരളത്തിന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പൈസ് റൂട്ട് കോണ്‍ഫറന്‍സിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്.
കാലത്തെ അതിജീവിച്ച ഈ പാട്ടുകള്‍ സംരക്ഷിക്കുന്നതിനോടൊപ്പം പുതിയ തലമുറയ്ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണെന്ന് വി. ഷാരോണ്‍ ചൂണ്ടിക്കാട്ടി.
നൂറ്റാണ്ടുകളായി കേരളത്തിലെ ജൂത സ്ത്രീകള്‍ തലമുറകളിലേക്ക് കൈമാറി സൂക്ഷിച്ചുപോന്ന ഈ വായ്പ്പാട്ടുകള്‍ കൊച്ചിയുടെ സാമൂഹിക ജീവിതത്തെയും പ്രകൃതിയെയും കുറിച്ചുള്ള കൃത്യമായ അടയാളപ്പെടുത്തലുകളാണ്.
കൊച്ചിയിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതം, പരിസ്ഥിതി, പക്ഷിമൃഗാദികള്‍, കൊതുകുകള്‍ തുടങ്ങിയവയെ കുറിച്ച് വരെ അതിസൂക്ഷമമായ വിവരണങ്ങള്‍ ഈ പാട്ടുകളില്‍ ഉള്‍ക്കൊള്ളുന്നു എന്നത് ഇതിന്റെ സാംസ്കാരിക പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
Special News
മനുഷ്യൻ തീ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകൾ. ആദ്യകാല മനുഷ്യരെക്കുറിച്ചുള്ള അന്വേഷണങ്ങളിലെ സുപ്രധാന വഴിത്തിരിവായത് ഇംഗ്ലണ്ടിലെ സഫോക്കിലെ ബണ്‍ഹാം എന്ന ഗ്രാമത്തില്‍ നടന്ന ഖനനപ്രവര്‍ത്തനങ്ങളാണ്.
മനുഷ്യ പരിണാമവഴികളിലെ സുപ്രധാനഘട്ടമായിരുന്നു തീ ഉപയോഗിക്കാനും നിയന്ത്രിക്കാനുമുള്ള കണ്ടെത്തല്‍. ഗവേഷകരുടെ പുതിയ കണ്ടെത്തലുകള്‍ പ്രകാരം, നമ്മള് വിശ്വസിച്ചിരുന്നതിനേക്കാള്‍ വളരെ മുമ്പുതന്നെ, ഏകദേശം 400,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദിമ മനുഷ്യര്‍ തീ ഉണ്ടാക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നു.
മനുഷ്യന് തീ ഉണ്ടാക്കുന്നത് എപ്പോള്‍ ആരംഭിച്ചു എന്നതിനെക്കുറിച്ചുള്ള ദീര്‍ഘകാല അനുമാനങ്ങളെ വെല്ലുവിളിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. ഇതുവരെ കണ്ടെത്തിയതില്‍നിന്ന്, മനുഷ്യര്‍ തീ ഉണ്ടാക്കിയതിന്റെ വ്യക്തമായ തെളിവ് ഏകദേശം 50,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് വടക്കന്‍ ഫ്രാന്‍സില്‍നിന്നാണ് ലഭിച്ചത്.
പത്തു ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മനുഷ്യര്‍ പ്രകൃതിദത്ത തീ ഉപയോഗിച്ചിരുന്നതായി അറിയപ്പെട്ടിരുന്നെങ്കിലും, അവര്‍ക്ക് സ്വയം തീ കത്തിക്കാന്‍ കഴിയുമെന്നതിന് തെളിവുകള്‍ കുറവായിരുന്നു. പുതിയ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് ഈ വൈദഗ്ധ്യം വളരെ നേരത്തെ തന്നെ വികസിച്ചു എന്നാണ്.
കരിഞ്ഞുപോയ മണ്ണ്, തീപ്പൊള്ളലേറ്റ കല്ലുപകരണങ്ങള്‍, ഇരുമ്പടങ്ങിയ ലോഹശില (കല്ലുകൊണ്ട് അടിക്കുമ്പോള്‍ തീപ്പൊരി ഉണ്ടാകുന്ന ധാതു) എന്നിവ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ലോഹശില ഈ പ്രദേശത്ത് സ്വാഭാവികമായി കാണപ്പെടുന്നതല്ല.
ഇതു സൂചിപ്പിക്കുന്നത് നിരവധി കിലോമീറ്റര്‍ അകലെയുള്ള തീരപ്രദേശങ്ങളില്‍നിന്നു കൊണ്ടുവന്നതാണെന്നും തീ കത്തിക്കാനുള്ള ഉപകരണമായി ഉപയോഗിച്ചിരിക്കാമെന്നുമാണ്.
കളിമണ്ണിന്റെ ചില ഭാഗങ്ങള്‍ 700 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ താപനിലയില്‍ ആവര്‍ത്തിച്ച് ചൂടാക്കിയിട്ടുണ്ടെന്ന് ജിയോകെമിക്കല്‍ പരിശോധനകള്‍ കാണിച്ചു. ഇതു സൂചിപ്പിക്കുന്നത്, ഇവിടെ ക്യാമ്പ് ഫയര്‍ അല്ലെങ്കില്‍ അടുപ്പ് പതിവായി ഉപയോഗിച്ചിരിക്കാമെന്നാണ്.
ആദ്യകാല നിയാണ്ടര്ത്തലുകളാണ് തീ ഉപയോഗിച്ചിരുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്. ഹോമോ സാപ്പിയന്‍സ് ആഫ്രിക്ക വിട്ടുപോയി വളരെ കഴിഞ്ഞ്, ഏകദേശം 100,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആണെന്ന് കരുതപ്പെടുന്നു.
ബ്രിട്ടനില്‍നിന്നും യൂറോപ്പില്‍നിന്നുമുള്ള ഫോസില്‍ തെളിവുകള്‍ അക്കാലത്ത് ആദ്യകാല നിയാണ്ടര്‍ത്തലുകള്‍ ഈ പ്രദേശത്ത് താമസിച്ചിരുന്നു എന്ന അനുമാനത്തെ പിന്തുണയ്ക്കുന്നു.
മനുഷ്യപരിണാമത്തെ മനസിലാക്കുന്നതില്‍ ഈ കണ്ടെത്തലിനു വലിയ സ്വാധീനമുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. തീയുടെ നിയന്ത്രണം ചൂട്, വെളിച്ചം, വേട്ടക്കാരില്‍ നിന്നുള്ള സംരക്ഷണം, ഭക്ഷണം പാകം ചെയ്യാനുള്ള കഴിവ് എന്നിവ ഇവര്‍ക്ക് അറിയമായിരുന്നു.
ഈ ഗുണങ്ങള്‍ തലച്ചോറിന്റെ വികസനം, സാമൂഹികബന്ധം, വടക്കന്‍ യൂറോപ്പ് പോലുള്ള തണുത്ത കാലാവസ്ഥകളില്‍ അതിജീവനം എന്നിവയെ സഹായിച്ചിരിക്കാം.
Special News
അഞ്ചു രാജ്യങ്ങൾ... 49 ദിവസം... 5,400 കിലോമീറ്റർ, അതും സൈക്കിളില്‍... ആലപ്പുഴ പുന്നപ്ര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അലക്സ് വര്‍ക്കി തന്റെ സൈക്കിള്‍ ചവിട്ടിയത് ലഹരിക്കെതിരെയുള്ള സന്ദേശവുമായാണ്.
കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് “യാത്രയാണ് ലഹരി”എന്ന സന്ദേശവുമായി വിയറ്റ്നാമില്‍ നിന്നാരംഭിച്ച സൈക്കിള്‍ യാത്ര സിങ്കപ്പൂരില്‍ സമാപിച്ച് ഇദ്ദേഹം ഒക്ടോബര്‍ 23-നാണ് കേരളത്തില്‍ തിരിച്ചെത്തിയത്. ആ യാത്രാ വിശേഷങ്ങളിലേക്ക്....
യാത്രകളെ പ്രണയിച്ച കുട്ടിക്കാലം
ആലപ്പുഴ തകഴി മഠത്തില്‍ വീട്ടില്‍ വര്‍ക്കി വര്‍ഗീസ്-റീത്ത വര്‍ക്കി ദമ്പതികളുടെ മകനായ അലക്സിന് കുട്ടിക്കാലം മുതല്‍ യാത്രകളോടായിരുന്നു പ്രണയം. തന്റെ കൊച്ചു സൈക്കിളില്‍ സമീപ പ്രദേശത്തൊക്കെ സഞ്ചരിക്കുമായിരുന്നു.
എന്നാല്‍ ദീര്‍ഘദൂര യാത്രകളൊന്നും പോകാനുള്ള സാഹചര്യം അന്നുണ്ടായില്ല. എങ്കിലും യാത്രാ പുസ്തകങ്ങളും സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ യാത്രാവിശേഷങ്ങളുമൊക്കെ അലക്സ് വായിക്കുകയും കാണുകയുമൊക്കെ പതിവാക്കി. ഈ സ്ഥലങ്ങളൊക്കെ എന്നെങ്കിലും തനിക്കും കാണാനാകുമെന്ന് മനസില്‍ തീവ്രമായി ആഗ്രഹിച്ചു.
വര്‍ഷങ്ങള്‍ക്കിപ്പുറം 2010 ല്‍ അലക്സ് പോലീസ് സേനയുടെ ഭാഗമായി. ഇതോടെ താന്‍ ഏറെ സ്നേഹിച്ചിരുന്ന യാത്രയ്ക്കായി സമയം കണ്ടെത്തി. അതും വെറുതെ സ്ഥലങ്ങള്‍ കണ്ട് മടങ്ങാനായിരുന്നില്ല അലക്സ് ആഗ്രഹിച്ചത്. സൈക്കിളില്‍ ലഹരിക്കെതിരെയുള്ള സന്ദേശവുമായിട്ടായിരുന്നു യാത്രകൾ.
ആദ്യ യാത്രയുടെ പിന്‍ബലത്തില്‍
2019 ലാണ് അലക്സ് ആദ്യമായി സൈക്കിളില്‍ ഇന്ത്യ ഒട്ടാകെ സഞ്ചരിച്ചത്. ലഹരിക്കെതിരെയുള്ള സന്ദേശവുമായി കൊച്ചിയില്‍ നിന്ന് കാഷ്മീരിലേക്കായിരുന്നു ആ യാത്ര. എറണാകുളം റൂറൽ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായി അടുത്തിടെ വിരമിച്ച വി. എസ്. നവാസും പോലീസ് ഉദ്യോഗസ്ഥനായ എം. കെ. വിനിലുമായിരുന്നു സഹയാത്രികർ.
അന്ന് 32 ദിവസം കൊണ്ട് 3,600 കിലോ മീറ്റര്‍ സഞ്ചരിച്ച് ലഹരിക്കെതിരേ ക്ലാസുകള്‍ എടുത്തും സന്ദേശം നല്കിയുമൊക്കെയാണ് മൂവര്‍ സംഘം തിരിച്ചെത്തിയത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയും അലക്സ് ലഹരിക്കെതിരേ സന്ദേശവുമായി തനിച്ചും യാത്ര ചെയ്തിട്ടുണ്ട്.
ഈ യാത്രകളുടെ പിന്‍ബലത്തിലായിരുന്നു ഏഴു രാജ്യങ്ങളിലേക്ക് ലഹരിവിരുദ്ധ സന്ദേശവുമായി സൈക്കിള്‍ യാത്രയ്ക്ക് ഇത്തവണ ഒരുങ്ങിയത്.